റെജിപുരോഗതി
ആലപ്പുഴ തോട്ടപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവന്ന മത്സ്യം പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആലപ്പുഴയുടെ തീരമേഖലയിൽ മത്സ്യബന്ധനവും വിൽപനയും നിരോധിച്ചിട്ടുണ്ട് ഇത് മറികടന്നാണ് മത്സ്യം കൊണ്ടുവന്നത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് രണ്ടുലോറികളിയായി തമിഴ്‌നാട്ടിൽ നിന്നുമുള്ള മത്സ്യങ്ങൾ തോട്ടപ്പള്ളി ഹറാബറിൽ എത്തിയത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ തീരദേശ മേഖലയിൽ ജൂലൈ 29 വരെ മത്സ്യവിപണനം നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിച്ച് എത്തിയ രണ്ടു ലോറികളും പൊലീസ് പിടിച്ചെടുത്തു.
രണ്ടു വാഹനങ്ങളിൽ കൊണ്ടുവന്ന് മറ്റു രണ്ടു വാഹനങ്ങളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. 8 പേരെ കസ്റ്റഡിയിൽ എടുത്തു. മത്സ്യവ്യാപാര- സംസ്‌കരണ മേഖലയിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു തീരദേശത്തെ മത്സ്യ വിപണനം താത്കാലികമായി നിർത്തിവെക്കാൻ കളക്ടർ ആവശ്യപ്പെട്ടത്. പിടികൂടിയ മത്സ്യം ആരോഗ്യ വിഭാഗം പരിശോധിച്ചു. പല്ലന സ്വദേശിക്ക് വേണ്ടിയാണു മത്സ്യ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.