ബിന്ദുലാൽ തൃശൂർ
ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പറയൻതോട് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഈ തോടിൽ മാലിന്യം അടിഞ്ഞുകൂടി സമീപ ദേശങ്ങൾ വെള്ളക്കെട്ടിലാകുമായിരുന്നു.
ഈ തോടിന്റെ ആഴവും വീതിയും വർധിപ്പിച്ച് പ്രളയജലം ഉൾക്കൊള്ളുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും കാർഷികവൃത്തിക്കുമായി ബി ഡി ദേവസി എംഎൽഎയുടെ ആവശ്യപ്രകാരം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ അനുവദിച്ചു. രണ്ടര കിലോമീറ്റർ ദൂരം തോട് ആഴം വർധിപ്പിച്ച് ഇരുകരകളിലും ബണ്ട് പിടിപ്പിച്ച് കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രവർത്തനം ചാലക്കുടി കോസ്മോസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങി. ഓഗസ്റ്റ് 30ന് മുമ്പായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.