കോവിഡിനോട് പോയി പണിനോക്കാൻ പറഞ്ഞ അസ്മാ ബീവി കാണിച്ചുതരുന്നത് അതിജീവനത്തിന്റെ പാഠം
കോവിഡിനോട് പോയി പണിനോക്കാൻ പറഞ്ഞ അസ്മാ ബീവി കാണിച്ചുതരുന്നത് അതിജീവനത്തിന്റെ പാഠം
പത്ത് ദിവസത്തെ ചികിത്സയിലൂടെ കോവിഡിനെ തോൽപ്പിച്ചാണ് മുത്തശ്ശി ആശുപത്രി വിട്ടത്.
അസ്മാബീവി, ഈ പേര് ഇനി ചരിത്രമാണ്. സംസ്ഥാനത്ത് കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ വ്യക്തി. 105 വയസിലാണ് കോവിഡ് എന്ന മഹാമാരിയെ തോൽപിച്ച് അസ്മാ ബീവി താരമാകുന്നത്.
കോവിഡ് ആശങ്ക വർധിക്കുന്നതും രോഗബാധിതരോ നിരീക്ഷണത്തിലുള്ളതോ ആയ പലരും ആത്മഹത്യ ചെയ്യുന്നതും വാര്‍ത്തയാകുമ്പോൾ അതിജീവനത്തിന്റെ പാഠവും സാക്ഷിയുമാവുകയാണ് അഞ്ചൽ സ്വദേശിയായ അസ്മാബീവിയെന്ന മുതുമുത്തശ്ശി.
ജൂലൈ 20 നാണ് പനിയും ചുമയും ഉള്‍പ്പടെ കോവിഡ് ലക്ഷണങ്ങളുമായി അസ്മാബീവി ചികിത്സയ്ക്ക് എത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികയെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ദിവസവും മെഡിക്കല്‍ സംഘം ആരോഗ്യനില വിലയിരുത്തി.
പത്ത് ദിവസത്തെ ചികിത്സയിലൂടെ കോവിഡിനെ തോൽപ്പിച്ചാണ് മുത്തശ്ശി ആശുപത്രി വിട്ടത്. മികച്ച പരിചരണമാണ് ലഭിച്ചതെന്ന് അസ്മാബീവി പറഞ്ഞു. ഡോക്ടർമാരോടും മറ്റുള്ളവരോടും മനസ്സു നിറഞ്ഞ നന്ദി. രോഗത്തെ മറികടക്കാമെന്ന നല്ല ആത്മവിശ്വാസമുണ്ടായിരുന്നു – അസ്മാബീവി പറഞ്ഞു.