കോലഞ്ചേരിയിൽ 75കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, പാങ്കോട് സ്വദേശികളായ മനോജ്, ഓമന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 75 വയസുള്ള വൃദ്ധയ്ക്ക് പുകയില വാഗ്ദാനം ചെയ്താണ് വീട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് ഓമന മൊഴി നൽകി. ഓമനയുടെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്ന ഷാഫി വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എതിർത്തപ്പോൾ ദേഹത്ത് കത്തികൊണ്ടു വരഞ്ഞു. ഒച്ചയുണ്ടാക്കിയപ്പോൾ അടിവയറ്റിൽ തൊഴിച്ചു. തുടർന്ന് ഷാഫിയും, മനോജും വൃദ്ധയെ ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ജനനേന്ദ്രിയത്തിൽ കമ്പി കുത്തിയിറക്കി. ഗുരുതരമായി പരുക്കേറ്റ വയോധികയെ വീടു മുതൽ റോഡ് വരെ നടത്തി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി വയോധികയുടെ വീട്ടിൽ കൊണ്ടാക്കി
വയോധികയുടെ കുടുംബവും നാട്ടുകാരും ചോദിച്ചപ്പോൾ വീടിന് മുന്നിലുള്ള കാനയിൽ വീണ് കമ്പി കയറിയതാണെന്ന് ഓമന തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.