അയോധ്യ നഗരത്തിലെങ്ങും ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങളുള്ള ഹോർഡിങ്ങുകളും കട്ടൗട്ടുകളുമുണ്ട്. മതിലുകളിൽ രാമകഥ ചിത്രീകരിച്ചിരിക്കുന്നു.സരയൂ ഘട്ടിലും വീടുകളിലും ഇന്നലെ ദീപങ്ങൾ തെളിയിച്ചിരുന്നു. രാമാർച്ചനയായിരുന്നു ഇന്നലെ.
ആദ്യം ഉപദേവതകൾക്കും പിന്നീട് അയോധ്യ നഗരത്തിനും വാനരസേനയിലെ നളൻ, നീലൻ, സുഗ്രീവൻ എന്നിവർക്കുമുള്ള പൂജകളും നടന്നു. ഹനുമാൻ ഗഡി ക്ഷേത്രത്തിലും പ്രത്യേക പൂജകളുണ്ടായിരുന്നു. നേപ്പാളിലെ ജാനകി മന്ദിറിൽ നിന്നുള്ള രാം തപേശ്വർ ദാസും വാരാണസി, അയോധ്യ എന്നിവിടങ്ങളിലെ പുരോഹിതരും പൂജകളിൽ പങ്കു കൊണ്ടു.
മഞ്ഞയും കാവിയും പെയിന്റണിഞ്ഞ നഗരത്തിൽ എത്തിയ വിവിധ ദേശങ്ങളിൽ നിന്നുള്ള രാമഭക്തർക്കായി 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നൽകുന്നത്.
അയോധ്യയിൽ രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.
ന്യൂഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയിൽ പങ്കുകൊള്ളും.