KeralaLatestPathanamthitta

അട്ടത്തോട് മുതല്‍ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു

“Manju”

എസ് സേതുനാഥ്

അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.
ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
താത്കാലിക പാതയിലൂടെ ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും പ്രത്യേക അനുമതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ഉത്തരവ് അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മണ്ണാറക്കുളഞ്ഞി – പമ്പ റോഡില്‍ (അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള ഭാഗത്ത്) നിരവധി സ്ഥലങ്ങളില്‍ മണ്ണ് ഇടിയുന്ന തരത്തില്‍ റോഡ് കീറി വിള്ളലും താഴ്ച്ചയും അപകടകരമായ വിധത്തില്‍ രൂപപ്പെട്ടിട്ടുള്ളതായും, അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അപേക്ഷിച്ചിരുന്നു.

Related Articles

Back to top button