സിന്ധുമോള്‍ ആര്.
ന്യൂഡല്‍ഹി: കോവിഡ് ഭീഷണിക്കിടയിലും അവസാന വര്‍ഷ ബിരുദ പരീക്ഷയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവര്‍ത്തിച്ച് യു.ജി.സി. ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് യു.ജി.സിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പരീക്ഷക്കു വേണ്ടി വിദ്യാര്‍ഥികള്‍ ഒരുങ്ങണമെന്ന് ആവശ്യപ്പെട്ടത്.
പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി ഇല്ലെന്നും അതാണ് നിയമമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടത്തിയില്ലെങ്കില്‍ അത് അപരിഹാര്യമായ പിഴവായി മാറും. വിദ്യാര്‍ഥികളുടെ നിലവാരം മൂല്യനിര്‍ണയം നടത്താനുള്ള ഏക മാര്‍ഗം പരീക്ഷയാണെന്നും യു.ജി.സിയും കേന്ദ്ര സര്‍ക്കാറും സത്യവാങ്മൂലത്തിലൂടെ എതിര്വാദമുയര്ത്തിരുന്നു. പരീക്ഷക്ക് തയാറെടുക്കേണ്ടെന്ന ധാരണ വിദ്യാര്‍ഥികള്‍ക്ക് വേണ്ടെന്നും നേരത്തേ കോടതിയില്‍ യു.ജി.സി വ്യക്തമാക്കിയിരുന്നു. അതേസമയം, പരീക്ഷ നടത്താനുള്ള യു.ജി.സി തീരുമാനം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വേര്‍തിരിവിന് കാരണമാകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഡല്‍ഹി സര്‍ക്കാറിന് കീഴിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താനുള്ള പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍, എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യമായി പങ്കെടുക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും ഡല്‍ഹി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് ആഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും. സെപ്റ്റംബര്‍ 30നകം അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ നടത്തണമെന്നാണ് യു.ജി.സി ആവശ്യം.