InternationalLatest

റഷ്യന്‍ വാക്സിന് വാങ്ങാന്‍ വിയറ്റ്നാം തയ്യാറായി

“Manju”

ശ്രീജ. എസ്

ഹനോയ്: റഷ്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിന്‍ വാങ്ങാന്‍ തയാറായി തെക്കുകിഴക്കനേഷ്യന്‍ രാജ്യമായ വിയറ്റ്നാം. മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ നടപടിയെന്ന നിലയിലാണ് വിയറ്റ്നാം വാക്സിന്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.

50 മുതല്‍150 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിയറ്റ്നാം റഷ്യയില്‍ നിന്നും വാങ്ങുന്നത്. ഇതില്‍ കുറച്ച്‌ ശതമാനം റഷ്യയുടെ സംഭാവനയാണെന്ന് റിപ്പോര്‍ട്ട് . എന്നാല്‍ റഷ്യയില്‍ നിന്നും വാക്സിന്‍ രാജ്യത്തേക്ക് എപ്പോള്‍ ഇറക്കുമതി ചെയ്യുമെന്നും ഇവയുടെ ചെലവ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. 2021 അവസാനത്തോടെ വിയറ്റ്നാം തദ്ദേശിയമായി കോവിഡ് 19 വാക്സിന്‍ വികസിപ്പിക്കുമെന്നാണ് മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയത്.

താരതമ്യേനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് 19 വൈറസിന്റെ വ്യാപനം കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് വിയറ്റ്നാം. തുടക്കത്തിലെ തൊട്ട് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിയറ്റ്നാം ഏറെ മികച്ച്‌ നിന്നിരുന്നു. രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കല്‍, ക്വാറന്‍ന്റൈന്‍‍ ചികിത്സ, കൃത്യതയാര്‍ന്ന പരിശോധനകള്‍ തുടങ്ങിയവയില്‍ കാട്ടിയ മികവ് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 911 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 21 പേര്‍ കൊറോണ വൈറസ് മൂലം മരിച്ചു. അതേ സമയം ടൂറിസ്റ്റ് നഗരമായ ദനാംഗില്‍ ജൂലൈ 25ന് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഭാഗങ്ങളില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഭരണകൂടം.

വലിയ രീതിയിലുള്ള പരീക്ഷണാടിസ്ഥാനങ്ങളില്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമെ വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കാവു എന്ന വിദഗ്ദരുടെ അഭിപ്രായത്തെ വകവയ്ക്കാതെയാണ് വാക്സിന്‍ രണ്ടാഴ്ചക്കുള്ളില്‍ സജ്ജമാകുമെന്ന് ബുധനാഴ്ച റഷ്യ പ്രസ്താവിച്ചത്. റഷ്യയുടെ പ്രസ്താവനക്കുശേഷം ആദ്യമായാണ് ഒരു രാഷ്ട്രം വാക്സിന്‍ വാങ്ങാന്‍ തയാറായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Related Articles

Back to top button