ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ ലോകത്തെത്തുന്നത്. പ്രൊഫഷൻ കൊണ്ടൊരു ഡോക്ടറായ ഐശ്വര്യ മോഡലിങ്ങിൽ നിന്നുമാണ് സിനിമയിലെത്തിയത്. പിന്നിട് മായനദിയിൽ എത്തിയപ്പോൾ ഐശ്വര്യയുടെ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഈ അടുത്ത കാലങ്ങളായി അത്പോലെ ആഘോഷിക്കപെട്ട ഒരു നായിക കഥാപാത്രം ഇല്ലെന്നു വേണം പറയാൻ. അതോടെ ഐശ്വര്യയുടെ സമയം മാറി. ഇന്ന് ഐശ്വര്യ മലയാളവും കടന്നു തമിഴിലെത്തി നിൽക്കുകയാണ്.
സിനിമയും മെഡിക്കല്‍ പ്രൊഫഷനും രണ്ടും ഒന്നിച്ചു കൊണ്ട് പോകാൻ ആണ് ഐശ്വര്യ ഇഷ്ടപ്പെടുന്നത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ഐശ്വര്യയ്ക്ക് ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി ഐശ്വര്യ മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്നാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ എത്തുന്നതെന്ന് ഐശ്വര്യ പറഞ്ഞു. വീട്ടിൽ ആദ്യ കാലങ്ങളിൽ തന്റെ ആക്ടിങ് കരിയറിനോട് താല്പര്യം ഇല്ലായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ.
എന്റെ അമ്മ അല്പം കാര്‍ക്കശകാരിയാണ്. ആദ്യമൊക്കെ ഞാന്‍ പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് ഭയങ്കര എതിര്‍പ്പായിരുന്നു. മൂന്നാല് മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ സിനിമ ഉപേക്ഷിക്കണം. പിജി കോഴ്സ് കഴിഞ്ഞു എംഡി ചെയ്യണം. ഇതുമാത്രമാണ് എപ്പോഴും അമ്മയുടെ പ്രാര്‍ത്ഥന. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടനത്തിന് പോയതും അത് പ്രാര്‍ത്ഥിക്കാനാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ നില്‍ക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ പറയും പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് വീട്ടിലെത്തിയപ്പോള്‍ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം നൽകിയപ്പോഴും അതിന്റെ കടിഞ്ഞാൺ അമ്മയുടെ കയ്യിൽ ഭദ്രമായിരുന്നു, ഐശ്വര്യ പറയുന്നു