KeralaLatestThrissur

ഓണസമ്മാനമായി ജില്ലയിൽ 1006 കുടുംബങ്ങൾക്ക് പട്ടയം നൽകി

“Manju”

സ്റ്റഫ് റിപ്പോര്‍ട്ടര്‍
എറണാകുളം: വര്‍ഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ അര്‍ഹരായ 1006 കുടുംബങ്ങൾ പട്ടയം സ്വന്തമാക്കി. അര്‍ഹരായ എല്ലാവരുടെയും ഭൂമിക്ക് പട്ടയം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1.40 ലക്ഷം പേര്‍ക്ക് പട്ടയം അനുവദിച്ചതായും പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമടക്കം വിവിധ പ്രതിസന്ധികൾ തരണം ചെയ്ത് പട്ടയവിതരണം സാധ്യമാക്കിയ റവന്യൂവകുപ്പ് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതി ഉൾപ്പെടെ വിവിധ ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രധാനപ്പെട്ടതാണെന്നും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ ആറ് പട്ടയമേളകളിലൂടെ ജില്ലയില്‍ 2899 പട്ടയങ്ങൾ വിതരണം ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. കുട്ടമ്പുഴ മേഖലയിലെ 600 പട്ടയങ്ങളുടെ വിതരണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ പി. രാജു, ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്ന് പട്ടയങ്ങൾ കൈമാറി.
താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പട്ടയമേളകളില്‍ എം.എല്‍.എമാരായ കെ.ജെ മാക്‌സി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിച്ച ചടങ്ങില്‍ എസ്. ശര്‍മ എം.എല്‍.എ, എ.ഡി.എം സാബു കെ. ഐസക്ക്, ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ് കുമാര്‍, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു. വില്ലേജ് ഓഫീസുകളിലൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടയവിതരണം പൂര്‍ത്തിയാക്കും.
വിവിധ താലൂക്കുകളില്‍ വിതരണം ചെയ്ത പട്ടയങ്ങൾ. കൊച്ചി 208, കോതമംഗലം 145, മൂവാറ്റുപുഴ 37, കുന്നത്തുനാട് 31, കണയന്നൂര്‍ 5, പറവൂര്‍, ആലുവ താലൂക്കുകളില്‍ 4 വീതം, ശേഷിക്കുന്ന പട്ടയങ്ങളില്‍ എല്‍.ഡി പട്ടയം 350, ദേവസ്വം പട്ടയം 212, കൈവശരേഖ 10 എന്നിങ്ങനെയാണ്.

Related Articles

Back to top button