Latest

ഗുരുവായൂർ ആനയോട്ടം; ചടങ്ങിന് ഒരു ആന മതി; ജില്ലാ ഭരണകൂടം

“Manju”

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടത്തിന് മൂന്ന് ആനകൾക്കുള്ള അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടമാണ് മൂന്ന് ആനകൾക്കുള്ള അനുമതി നിഷേധിച്ചത്. ദേവസ്വത്തിന്റെ ആവശ്യം ജില്ലാ ഭരണകൂടം തള്ളി. മൂന്ന് ആനയ്‌ക്ക് പകരം ഒരാനെയെ ചടങ്ങിനായി ഉപയോഗിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

തിങ്കളാഴ്ച നടക്കുന്ന ആനയോട്ടത്തിന് മുന്നോടിയായി ദേവസ്വം വിളിച്ചു ചേർത്ത യോഗത്തിൽ ചടങ്ങിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ആനയോട്ടം മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചത്.

നഗരസഭ,പോലീസ്,റവന്യു, വനം-വന്യജീവി,അഗ്നിശമന സേന തുടങ്ങി വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിന് പിന്നാലെയാണ് മൂന്ന് ആനകൾക്ക് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.

ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. ചില കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം .ഇതിന്റെ ഓർമ്മയ്‌ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

Related Articles

Back to top button