ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി അടക്കം എല്ലാ പ്രതികളേയും വിട്ടയച്ചു
ലക്നൗ ∙ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചു. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്ന് കോടതി പറഞ്ഞു. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരിൽ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.
അയോദ്ധ്യയിലെ തർക്കമന്ദിരം തകർത്ത കേസിൽ ഇന്ന് വന്ന കോടതി വിധി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായി എല്‍.കെ. അദ്വാനി സ്വീകരിച്ചത് തൊഴുകൈകളോടെ . സ്വവസതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി പ്രസ്താവം കേട്ടത്. ‘ ജയ് ശ്രീറാം , പ്രത്യേക കോടതിയുടെ തീരുമാനത്തെ ഞാൻ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ഈ തീരുമാനം രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള എന്റെ വ്യക്തിപരവും ബിജെപിയുടെ വിശ്വാസവും പ്രതിബദ്ധതയും വെളിപ്പെടുത്തുന്നു ‘ അദ്വാനി പറഞ്ഞു.
കോടതി വിധി ചരിത്രപരമെന്നാണ് മുരളീ മനോഹർ ജോഷി പ്രതികരിച്ചത് . ഡിസംബർ 6 ന് നടന്ന സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. ഞങ്ങളുടെ പരിപാടിയും റാലികളും ഒരു ഗൂഢാലോചനയുടെയും ഭാഗമല്ല. ഞങ്ങൾ സന്തുഷ്ടരാണ്, എല്ലാവരും ഇപ്പോൾ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ആവേശഭരിതരാകണം. – അദ്ദേഹം പറഞ്ഞു.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പേരെയാണ് കേസിൽ കോടതി വെറുതെ വിട്ടത്. ഇവർക്ക് മേൽ ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ലക്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് വിധിപറഞ്ഞത്.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവർ കോടതിയിൽ എത്തിയില്ല, പകരം വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. 26 പേരാണ് കോടതിയിൽ എത്തിയത്.