IndiaKeralaLatestThiruvananthapuram

കേരളത്തിലെ ഐസിഡിഎസ് സംവിധാനം മാതൃകാപരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

“Manju”

എസ്. സേതുനാഥ്

കുരുന്നുകള്‍ക്ക് ചിറകേകി ഐസിഡിഎസ് 45ന്റെ നിറവില്‍; 45 ദിന പരിപാടികള്‍

തിരുവനന്തപുരം: സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാമ്പയിനുമായി ബന്ധപ്പെട്ട ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കേരളത്തില്‍ 1975ല്‍ വേങ്ങരയില്‍ തുടക്കം കുറിച്ച് പല ഘട്ടങ്ങളിലായി വികസിച്ച ഈ പദ്ധതി ഇന്ന് 258 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 33,115 അങ്കണവാടികള്‍ വഴി സേവനം നടത്തി വരുന്നു. ഈ പദ്ധതി ഗുണഭോക്താക്കളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോട് കൂടി 45 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിലും മാതൃകാപരവുമായി പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് സംവിധാനമാണ് കേരളത്തിലേതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമാനതകളില്ലാത്ത ഇടപെടലുകളാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ മൂലം അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് സമൂലമായ മാറ്റം വന്നിട്ടുണ്ട്. ഈ സര്‍ക്കാരും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇന്നത് സ്മാര്‍ട്ട് അങ്കണവാടികളായി മാറികൊണ്ടിരിക്കുകയുമാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അങ്കണവാടികളില്‍ നിന്നും അവയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്കും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ശ്രദ്ധചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ സമൂല വികസനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ തീം ബേസ്ഡ് പഠന രീതിയും, അങ്കണവാടി പ്രവര്‍ത്തകരുടെ കാര്യക്ഷമതാ പരിപോഷണത്തിന് ഐആര്‍ടിസിയുമായി നടപ്പിലാക്കിയ പരിശീലന പരിപാടികളും ഇതില്‍ ചിലതുമാത്രമാണ്. പൂരക പോഷകാഹാര വിതരണത്തിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള തുകയെക്കാള്‍ ഇരട്ടിയോളമാണ് ഓരോ അങ്കണവാടി ഗുണഭോക്താക്കള്‍ക്കും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ ചെലവഴിക്കുന്നത്. അങ്കണവാടികളിലെ സേവനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സമൂഹത്തിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലും, പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിനും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും വകുപ്പിലെ ജീവനക്കാര്‍ നടത്തിയത് വലിയ സേവനമാണെന്നും മന്ത്രി വ്യക്തമാക്കി.

ഐസിഡിഎസ് ഗുണഭോക്താക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും മന്ത്രി ഓണ്‍ലൈനില്‍ സംവാദിച്ചു. കോവിഡ് കാലത്തെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അങ്കണവാടി ജീവനക്കാരുടെ അനുഭവങ്ങളും പങ്കുവച്ചു.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതമാശംസിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, പ്രോഗ്രാം ഓഫീസര്‍മാര്‍, സിഡിപിഒമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button