വി.എം.സുരേഷ്കുമാർ
വടകര : എടച്ചേരി തണൽ അഭയ കേന്ദ്രത്തിൽ സാനിറ്റൈസർ കുടിച്ച വരിക്കോളി ഒമ്പതുകണ്ടത്തിൽ പരേതനായ കണാരന്റെയും ലീലയുടെയും മകൻ രാമത്ത് താഴെക്കുനി വിനോദൻ (39) മരിച്ചു. 10 മാസമായി തണലിൽ അന്തേവാസിയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസർ കുടിച്ചത്.
ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വരിക്കോളിയിൽ സംസ്കരിച്ചു. തണൽ അഭയകേന്ദ്രത്തിൽ ഒട്ടേറെ പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അന്തേവാസികൾക്കു വേണ്ടി സാനിറ്റൈസർ സ്ഥാപിച്ചിരുന്നു. വിനോദൻ ഇത് കുടിക്കുകയായിരുന്നു. സഹോദരങ്ങൾ: രമേശൻ ( പുരാവസ്തു വിഭാഗം ജീവനക്കാരൻ കുഞ്ഞാലി മരയ്ക്കാർ സ്മാരകം, കോട്ടക്കൽ), മനോജൻ.