തമിഴ്‌നാട്ടില്‍ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ് പ്രസിഡന്റിനെതിരെ കേസ്
സിന്ധുമോൾ. ആർ
ചെന്നൈ: ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിര്‍ബന്ധപൂര്‍വം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നു. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജിനായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെയും വാര്‍ഡ് അംഗം ആര്‍ സുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
തേര്‍ക്ക് തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേശ്വരി നിലത്തും അഞ്ചുപേര് കസേരയിലും ഇരുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതോടെ പ്രതിഷേധം ശക്തമാവുകയും അധികാരികള്‍ രംഗത്ത് വരികയുമായിരുന്നു. വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ട പഞ്ചായത്തംഗങ്ങളുടെ ജാതിവിവേചനത്തിനും പീഡനത്തിനുമെതിരെ രാജേശ്വരി പിന്നീട് തുറന്നടിക്കുകയും ചെയ്തു.
”അവര്‍ വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടവരും ഞാന്‍ ദലിതും ആയതുകൊണ്ടു എന്നോട് നിലത്തിരിക്കാന്‍ വൈസ് പ്രസിഡന്റ് മോഹന്‍രാജന്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍പോലും എന്നെ അനുവദിച്ചില്ല. എനിക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മോഹന്‍രാജന്‍ ഭീഷണിപ്പെടുത്തി”- രാജേശ്വരി പറയുന്നു.