താമസ വിസ കാലാവധി അവസാനിച്ചു; ഇനിമുതല്‍ പിഴ
സിന്ധുമോൾ. ആർ.
ദുബൈ: താമസ വിസക്കാര്‍ക്ക് യു.എ.ഇ നീട്ടിനല്‍കിയ സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്ക് ഒക്ടോബര്‍ 10 വരെയായിരുന്നു കാലാവധി നീട്ടിനല്‍കിയിരുന്നത്.ഇത് അവസാനിച്ചതോടെ ഇനിയും വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴ അടക്കേണ്ടിവരും. വിസിറ്റിങ് വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ശേഷവും രാജ്യത്ത് തങ്ങിയവരില്‍നിന്ന് 10 ദിവസത്തിനു ശേഷമാണ് പിഴ ഈടാക്കിത്തുടങ്ങിയത്. താമസ വിസക്കാര്‍ക്ക് ഇത്തരം ഇളവ് ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജൂലൈ 12ന് ശേഷം വിസ കാലാവധി അവസാനിച്ചവരില്‍നിന്ന് നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് ഒരു മാസമാണ് ഗ്രേസ് പീരിയഡ് നല്‍കിയിരുന്നത്. ഈ തീയതിയും കഴിഞ്ഞ് വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരില്‍നിന്നാണ് പിഴ ഈടാക്കുന്നത്. വിസ തീയതി കഴിഞ്ഞ ദിവസം മുതല്‍ ഒരു മാസത്തെ ഗ്രേസ് പീരിയഡിന് ശേഷമുള്ള ദിവസങ്ങളിലെ പിഴയാണ് ഈടാക്കുന്നത്. ആദ്യ ദിവസം 125 ദിര്‍ഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവുമാണ് പിഴ. ആറുമാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. എമിറേറ്റ്സ് ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഇവര്‍ക്ക് പിഴ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ അധികൃതരെ സമീപിക്കാം.
മാനുഷിക പരിഗണന നല്‍കേണ്ടവരാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്.കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടിനല്‍കിയത്.വിമാന മാര്‍ഗങ്ങള്‍ അടഞ്ഞതോടെ എങ്ങനെ നാടണയും എന്ന് ആശങ്കപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. അതേസമയം, മാര്‍ച്ച് ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യമാണ് ലഭിക്കുക. അതേസമയം, ഭൂരിപക്ഷം താമസവിസക്കാരും നാട് വിടുകയോ വിസ പുതുക്കുകയോ ചെയ്തിട്ടുണ്ട്. കേസോ ആരോഗ്യ പ്രശ്നങ്ങളോ മൂലം നാടണയാന്‍ കഴിയാത്തവരാണ് ഇനിയും വിസ പുതുക്കാതെ തങ്ങുന്നത്.