IndiaKeralaLatestThiruvananthapuram

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ ടി സി വൗച്ചറുകള്‍; യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പണമാക്കി മാറ്റാം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കേന്ദ്ര- പൊതുമേഖലാ ജീവനക്കാര്‍ക്ക് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്‍സഷന്‍) വൗച്ചറുകള്‍ അവതരിപ്പിച്ച്‌ ധനമന്ത്രാലയം. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍, എല്‍ ടി സി സ്‌ക്രീമില്‍ അനുവദിച്ചിട്ടുള്ള തുക ജീവനക്കാര്‍ക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിലാകും ഇത് സാധ്യമാവുക. 12 ശതമാനമോ അതിന് മുകളിലോ ജി എസ് ടിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമേ എല്‍ ടി സി വൗച്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തളര്‍ന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിറുത്തിയാണ് ഈ പ്രഖ്യാപനമെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

2021 മാര്‍ച്ച്‌ 31 വരെയാണ് പദ്ധതിയുടെ കാലാവധി. 5675 കോടിയാണ് എല്‍ ടി സി വൗച്ചര്‍ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 28000 കോടിരൂപ ഇതുവഴി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ഇതുകൂടാതെ, എല്ലാ ജീവനക്കാര്‍ക്കും 10000 രൂപ അഡ്വാന്‍സ് ഫെസ്‌റ്റിവല്‍ അലവന്‍സ് ആയി നല്‍കാനും തീരുമാനമായി. ഈ തുകയ്‌ക്ക് പലിശ ഈടാക്കില്ല. റുപെ കാര്‍ഡ് ആയിട്ടായിരിക്കും തുക നല്‍കുക.

മൂന്ന് ഘടകങ്ങള്‍ അടങ്ങിയ, മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപയുടെ 50 വര്‍ഷത്തെ വായ്പ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ മന്നോട്ടുവയ്ക്കുന്നു. എട്ട് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് 200 കോടി വീതം നല്‍കും, 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഉപഭോക്തൃ ചെലവുകളും മൂലധനച്ചെലവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ന് പ്രഖ്യാപിച്ച നടപടികളിലൂടെ 2021 മാര്‍ച്ച്‌ 31 നകം 73,000 കോടി രൂപയുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകട്ടുന്നത്. റോഡുകള്‍, പ്രതിരോധ ഇന്‍ഫ്ര, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റില്‍ വകയിരുത്തിയ 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി ചെലവാക്കാനും സര്‍ക്കാര്‍ തീരുമാനമായി.

Related Articles

Back to top button