സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
ശ്രീജ.എസ്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിര്‍ണയം നടക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാകും അവാര്‍ഡ് പ്രഖ്യാപനം നടക്കുക. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ സ്ക്രീനിങ് നടക്കുന്നത്. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് ഉള്ളത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് മത്സരത്തിന് എത്തിയിട്ടുള്ളത്. മഹാകവി കുമാരനാശന്റെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ഉള്‍പ്പടെ 119 ചിത്രങ്ങളാണ് മല്‍സരിക്കുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിഹം’ മുതലായ ചിത്രങ്ങള്‍ ബിഗ്ബജറ്റ് ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷം ശ്രദ്ധിക്കപ്പെട്ട ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’,’കുമ്ബളങ്ങി നൈറ്റ്സ്’,’വൈറസ്’,’പ്രതി പൂവന്‍കോഴി’,’ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘അമ്ബിളി’, ‘ഉണ്ട’,’പതിനെട്ടാം പടി,’ഡ്രൈവിങ് ലൈസന്‍സ്’,’പൊറിഞ്ചു മറിയം ജോസ്’ തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍മോഹന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, ഗായിക ലതിക, നടി ജോമോള്‍, നോവലിസ്റ്റ് ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.