ലൈഫ് മിഷന്‍ അഴിമതി: ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
സിന്ധുമോൾ. ആർ
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു.
ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, ലൈഫ്മിഷനിലെ എഞ്ചിനിയര്‍മാര്‍, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍, മുന്‍ കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ശങ്കര്‍, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച യദു, പണമിടപാട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കര്‍ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.
ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മറച്ചുവച്ച യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം. കൈക്കൂലി നല്‍കുന്നതിന് മുമ്പ് സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം ശിവശങ്കറിനെ കണ്ടുവെന്നാണ് സന്തോഷ് കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന മൊഴി. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. കോടതി അനുമതി ലഭിച്ചാല്‍ സ്വപ്നയുടെയും മൊഴി ദിവസങ്ങള്‍ക്കകം രേഖപ്പെടുത്തും. ഇതിനുശേഷം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.