തൃശൂർ• മകളുടെ ഓർമയ്ക്ക് സുരേഷ് ഗോപി എംപി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വാർഡിൽ ആവശ്യമായ പ്രാണവായു നൽകുന്നു. മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കു പ്രാണവായു നൽകുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാർഡ് 11ലേക്ക് എല്ലാ ഓക്സിജൻ സംവിധാനവും സുരേഷ് ഗോപി നൽകും.
64 കിടക്കകളിൽ ഈ സംവിധാനം ഏർപ്പെടുത്താൻ 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തിൽ മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമയിൽ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കുന്നില്ല. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്സിജൻ എത്തിക്കുന്ന സംവിധാനമാണ് പ്രാണ.
ഇനി ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്നു 11 നു മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ ചെക്കു കൈമാറും.