ലഡാക്കിലെ പ്രശ്നത്തില്‍ കൈകടത്താന്‍ ചൈനയ്ക്ക് ഒരു അവകാശവും ഇല്ല
ശ്രീജ.എസ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ചൈന ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യ. ലഡാക്കിന്റെ കാര്യത്തില്‍ ചൈന ഉയർത്തുന്ന പ്രതിഷേധങ്ങളും അവകാശവാദങ്ങളും തള്ളി ഇന്ത്യ. ലഡാക്കിലെ പ്രശ്നത്തില്‍ കൈകടത്താന്‍ ചൈനയ്ക്ക് നിയമപരമായ ഒരു അവകാശവും ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലഡാക്കില്‍ ഇന്ത്യ 44 പാലങ്ങള്‍ നിര്‍മ്മിച്ചതിനെതിരെ കഴിഞ്ഞ ദിവസം ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കൂട്ടാന്‍ കാരണം ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്നായിരുന്നു ചൈനയുടെ വാദം.
ലഡാക്കില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു ചൈനയുടെ പ്രതികരണം.
കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവ ഇന്ത്യയുടെ അവിഭാജ്യപ്രദേശമായി തുടരും.
അരുണാചല്‍ പ്രദേശിനെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാടും പലകുറി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. അതും ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചൈനീസ് അധികൃതരെ ഇക്കാര്യം പലതവണ വ്യക്തമായി അറിയിച്ചിരുന്നു. ഉന്നതതല ചര്‍ച്ചകളിലും ഇന്ത്യ ഈ നിലപാട് ആവര്‍ത്തിച്ചതാണ്.’-വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച ലഡാക്ക് കേന്ദ്ര ഭരണ പ്രദേശത്തെയും അരുണാചല്‍ പ്രദേശിനെയും അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലജിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ പുതിയ പാലങ്ങള്‍ ഉത്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.