ഓണ്‍ലൈന്‍ വായ്പയില്‍ വീഴല്ലേ…
സിന്ധുമോൾ. ആർ
ആലുവ: ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും, രണ്ടു ഫോട്ടോയുമുണ്ടോ, നിങ്ങള്‍ക്ക് ഇരുപതുലക്ഷം രൂപ വരെ ഒണ്‍ലൈന്‍ വഴി ലോണ്‍ കിട്ടും. ഇങ്ങനെ ഒരു മെസേജ് വന്നാല്‍ ഒരുവട്ടം കൂടി ആലോചിക്കുക. പെട്ടു പോയാല്‍ കയ്യിലുള്ളതും കൂടി അവര്‍ കൊണ്ടു പോകും. ഓര്‍മിപ്പിക്കുന്നത് എറണാകുളം ജില്ലാ റൂറല്‍ പൊലീസ്.
കൊവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നാണിത്. ഇതുവരെ നേരില്‍ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്ത നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ വായ്പ വാഗ്ദാനവുമായി എത്തുന്നത്. ഇത്തരം സംഘങ്ങളുമായി വാട്‌സാപ്പിലൂടെയോ മെയില്‍ വഴിയോ ബന്ധപ്പെട്ടാല്‍ ലോണ്‍ ലഭിക്കുവാന്‍ യോഗ്യനാണോ എന്നറിയാന്‍ ഫോട്ടോയും തിരിച്ചല്‍ കാര്‍ഡും രണ്ട് ഫോട്ടോയുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അയച്ചുകഴിഞ്ഞാല്‍ താമസിയാതെ വായ്പക്ക് നിങ്ങള്‍ അര്‍ഹരാണെന്നും പ്രോസസിംഗ് ഫീസായി നിശ്ചിത തുക അടയ്ക്കാനും ആവശ്യപ്പെടും.
പിന്നാലെ അഭിനന്ദന സന്ദേശവും എത്തുമെങ്കിലും വായ്പ ലഭിക്കില്ല. ഓരോ കാരണം പറഞ്ഞ് ഘട്ടം ഘട്ടമായി വലിയൊരു തുക കൈക്കലാക്കും. ഈ അടയ്ക്കുന്ന തുകയെല്ലാം തിരിച്ച് ലഭിക്കുമെന്ന് സംഘം ഉറപ്പു നല്‍കുകയും ചെയ്യും. ഇങ്ങനെ ലക്ഷങ്ങള്‍ പോയവര്‍ നിരവധിയാണ്. ജില്ലയില്‍ അമ്പതിനായിരം രൂപയുടെ ലോണ്‍ ലഭിക്കുന്നതിന് ഒരു ലക്ഷത്തോളം രൂപ അടച്ചയാളും ഉണ്ട്. പ്രമുഖ ലോണ്‍ ദാതാക്കളുടെ പേരില്‍ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവരും നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ വിലാസമോ, ഓഫീസോ അനുബന്ധ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ടെത്താനോ ഇവരിലേക്കെത്താനോ എളുപ്പമല്ല. കൊവിഡ് കാലത്ത് പണത്തിന് അത്യാശ്യമുള്ളതിനാല്‍ ഒണ്‍ലൈന്‍ വായ്പ ലഭിക്കുന്ന സൈറ്റുകള്‍ പരതി അവരുടെ കെണിയില്‍ പെട്ടുപോകുന്നവര്‍ ഒരുപാടു പേരുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരു സംഘം ഒരു രേഖയുമില്ലാതെ ലോണ്‍ തരാമെന്നു പറഞ്ഞ് വരുമ്പോള്‍ അവരുടെ ചതിയില്‍ പെട്ട് പണം കളയരുത്