സിന്ധുമോൾ. ആർ
ഹൈദരബാദ്: പതിനായിരം രൂപയ്ക്ക് വിറ്റ പിഞ്ചുകുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍. തങ്ങള്‍ കുഞ്ഞിനെ വാങ്ങിയത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ദമ്പതികള്‍. ഒടുവില്‍ പൊലീസ് ഇടപെട്ട് കുഞ്ഞിനെ തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി. തെലുങ്കാനയിലെ മഹാമുതാരം മണ്ഡലിലെ വലെംകുന്ത ഗ്രാമത്തിലാണ് സംഭവം.
15 ദിവസം മാത്രം പ്രായമുള്ള തങ്ങളുടെ നാലാമത്തെ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത്. കുട്ടിയെ വീണ്ടും വാങ്ങാന്‍ അച്ഛനും അമ്മയും എത്തിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.. നാലാമത്തെ കുട്ടിയെ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത് ജൂണിലാണ്. കുട്ടിക്ക് പതിനഞ്ച് ദിവസം പ്രായമായപ്പോഴാണ് ദമ്പതികള്‍ മാതാപിതാക്കളെ സമീപിച്ചത്. ആ സമയത്ത് അവര്‍ക്ക് പതിനായിരം രൂപയും നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മനംമാറിയ അച്ഛനും അമ്മയും കുട്ടിയെ തിരിച്ചാവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ദമ്പതികളും തമ്മില്‍ തര്‍ക്കമായി. കുട്ടിയെ വാങ്ങിയത് ഒന്നരലക്ഷം രൂപയ്ക്കാണെന്നാണ് ദമ്പതികളുടെ വാദം. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. അവര്‍ക്ക് അവരുടെ കുഞ്ഞിനെ തിരികെ വേണം, അവര്‍ ചോദിക്കുന്നത് ഉചിതമാണ്. കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെയും സ്റ്റാഫ് നഴ്‌സിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.