സിന്ധുമോൾ. ആർ
ലഖ്‌നൗ: ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചതായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. വെള്ളിയാഴ്ചയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമാവുന്നു.
രാമക്ഷേത്ര നിര്‍മാണം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയുടെ കാര്യത്തിലെന്ന പോലെ യുദ്ധത്തിനുള്ള തീയതിയും മോദി തീരുമാനിച്ചു കഴിഞ്ഞതായാണ് സ്വതന്ത്ര ദേവിന്റെ അവകാശവാദം. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ നാട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്താവന നടത്തിയത്. സമാജ്വാദി, ബിഎസ്പി പ്രവര്‍ത്തകര്‍ ഭീകരരാണെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.