സിന്ധുമോൾ. ആർ
ഡല്‍ഹി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) കാമ്പയിന്റെ ഭാഗമായി, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി ജന്‍ധന്‍ യോജന’ പ്രകാരം പുതിയ അക്കൗണ്ട് തുറക്കാന്‍ കൊവിഡ് കാലത്ത് വന്‍ തിരക്ക്. ഏപ്രില്‍ ഒന്നിന് ശേഷം ഇതുവരെ തുറന്നത് മൂന്നുകോടിയോളം അക്കൗണ്ടുകളാണെന്നും അവയിലൂടെ മൊത്തം 11,060 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിലവില്‍ 41 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്; മൊത്തം നിക്ഷേപം 1.31 ലക്ഷം കോടി രൂപയും. ഏപ്രിലില്‍ ജന്‍ധന്‍ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3,400 രൂപയായിരുന്നത് സെപ്തംബറില്‍ 3,168 രൂപയായി താഴ്‌ന്നെങ്കിലും ഒക്‌ടോബറില്‍ അത് 3,185 രൂപയായി മെച്ചപ്പെട്ടു. കൊവിഡും ലോക്ക്ഡൗണും സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്ന ആശങ്കയാല്‍ മുന്‍കരുതല്‍ എന്നോണം ഒട്ടേറെപ്പേര്‍ ജന്‍ധന്‍ അക്കൗണ്ട് തുറന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.