‘എല്ലാ ഇന്ത്യൻ പൗരന്മാർക്കും കോവിഡ് വാക്സിന് ലഭ്യമാക്കും, വിതരണത്തിന് വിദഗ്ധ സംഘം’ -പ്രധാനമന്ത്രി
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഫലപ്രദമായ കോവിഡ് വാക്സിന് ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാരിലേക്കും വാക്സിന് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് വിതരണം സംബന്ധിച്ച നടപടികള്‍ക്കായി ദേശീയതലത്തില്‍ വിദഗ്ധ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായി ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് ലഭ്യമായാല്‍ ദുര്‍ബലര്‍ക്കും മുന്‍നിര പോരാളികള്‍ക്കുമാകും ആദ്യം നല്‍കുക. ഇതു സംബന്ധിച്ച പട്ടിക വിദഗ്ധ സംഘം തയാറാക്കി വരുന്നതായും മോദി പറഞ്ഞു.
കണക്കുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് വാക്സിന് വിതരണത്തിനായി 28,000 കോള്‍ഡ് ചെയിന്‍ സ്റ്റോറുകള്‍ തയാറാക്കും. എല്ലാവരിലേക്കും വാക്സിന് എത്തുന്നതിനായി സംസ്ഥാന, ജില്ല, പ്രാദേശിക തലത്തില്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തും. ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ വാക്സിന് വിതരണം നടത്തുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്സിന് നിര്‍മാണം അവസാനഘട്ടത്തിലെത്തി. പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങളിലേക്ക് എങ്ങനെ വാക്സിന് എത്തിക്കാമെന്ന് വിദഗ്ധര്‍ നിര്‍ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ 150ല്‍ അധികം കോവിഡ് വാക്സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നുണ്ട്. ഇന്ത്യയില്‍ രണ്ടു വാക്സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സിഡസ് കാഡിലയുടെ വാക്സിനും. ഇതുകൂടാതെ ഇന്ത്യയില്‍ ഓക്സ്ഫഡിന്റെയും ആസ്ട്രസെനക്കയുടെയും വാക്സിന് പരീക്ഷണവും നടക്കുന്നുണ്ട്.