കോവിഡാനന്തര രോഗങ്ങള്‍: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുറക്കുന്നു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കോവിഡ് മുക്തരായവര്‍ക്ക് വേണ്ടി കോവിഡാനന്തര രോഗങ്ങള്‍ ചികിത്സിക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങുക. ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
കോവിഡ് മുക്തരായവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ വ്യാപകമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, മണം നഷ്ടപ്പെടല്‍, ഉറക്കകുറവ്, ക്ഷീണം തുടങ്ങിയവയാണ് പ്രധാനമായും കാണുന്നത്. ഒരു വിഭാഗത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരെ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചാണ് ക്ലിനിക്കുകള്‍. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതര രോഗങ്ങളുള്ളവരെ താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. ആവശ്യമെങ്കില്‍ കൊവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കും.