IndiaKeralaLatest

ബലാത്സംഗശ്രമം പുറത്തുപറയാതിരിക്കാന്‍ മാതൃസഹോദരനും ഭാര്യയും 17കാരിയെ കൊലപ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ബലാത്സംഗ ശ്രമം പുറത്തുപറയാതിരിക്കാന്‍ മാതൃസഹോദരനും ഭാര്യയും ചേര്‍ന്ന് 17കാരിയെ കൊലപ്പെടുത്തി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ദാരുണ സംഭവം. 17കാരിയെ കൊലപ്പെടുത്തി കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയിലെ നന്ദഗിരി പ്രദേശത്ത് താമസിക്കുന്ന മാതൃസഹോദരന്‍ 51 കാരനായ വക്കീല്‍ പോഡറിനും 45കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു 17കാരിയുടെ താമസം. അവിടെനിന്നായിരുന്നു പെണ്‍കുട്ടിയുടെ പഠനം. ഒക്ടോബര്‍ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഭാര്യ ഒക്ടോബര്‍ 23ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നും ഭര്‍ത്താവ് പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ് ഗാസിയബാദിലെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 23ന് ആ പേരില്‍ ഒരു പെണ്‍കുട്ടി അനാഥാലയത്തില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വക്കീല്‍ പോഡറിനെ കാണാതായി. ഇതോടെ പെണ്‍കുട്ടിയുടെ തിരോധാനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബിഹാറിലെ ഒരു ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്‍ മരുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി എതിര്‍ത്തെന്നും ഇയാള്‍ മൊഴി നല്‍കി. ഭാര്യ ഇക്കാര്യം അറിഞ്ഞതോടെ വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകില്ലെന്നും ബലാത്സംഗശ്രമം പുറത്തുപറയുമെന്നും പെണ്‍കുട്ടി അറിയിച്ചു. ഇതോടെ വീട്ടില്‍ മൂവരും തമ്മില്‍ വഴക്ക് പതിവാകുകയും ഭാര്യ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പോഡറിനോട് ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. വീടിന് പുറത്ത് ഭാര്യ കാവല്‍ നില്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് രക്തം ഒഴുകിയതോടെ പുതപ്പില്‍ പൊതിഞ്ഞശേഷം കിടക്കയുടെ പെട്ടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പുദണ്ഡും മുറിയും കഴുകി വൃത്തിയാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ലെന്നും ഇരുവരും പറഞ്ഞതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button