സിന്ധുമോൾ. ആർ
ചെന്നൈ: പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നതായിരുന്നു പ്രതിക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. പോക്‌സോ ആക്ടിലെ വിവിധ സെക്ഷനുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുവാവും ഇപ്പോള്‍ 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയും പ്രണയത്തിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ഇതേ തുടര്‍ന്ന്, 2021 ഒക്ടോബര്‍ 10നകം പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വിവാഹ സാക്ഷ്യപത്രം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സാക്ഷ്യപത്രം ഹാജരാക്കിയില്ലെങ്കില്‍ പൊലീസിന് നടപടി സ്വീകരിക്കാം -ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.