ഇന്ന് ലോക പ്രമേഹദിനം
സിന്ധുമോൾ. ആർ
നാം അറിയാതെ നമ്മെ കീഴ്പ്പെടുത്തുന്ന രോഗമാണ് പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഗുരുതരവുമാകും. നവംബര്‍ 14ന് ലോകപ്രമേഹദിനമായി ആചരിക്കുന്നു. സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും വലിയ കൊലയാളി രോഗത്തില്‍ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്യണ്‍ ജനങ്ങള്‍ പ്രമേഹബാധിതരാണ്. 2035 ആകുമ്പോഴേക്കും ഇത് 592 മില്യണ്‍ ആകുമെന്ന് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്) കണക്കുകള്‍ പറയുന്നു. എന്നാല്‍, ജനങ്ങളില്‍ രണ്ടിലൊരാള്‍ക്കും തനിക്ക് ഈ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ആളുകള്‍, തന്റെ പ്രമേഹം പേടിക്കേണ്ട അവസ്ഥയിലല്ലെന്ന വെറുതെയുള്ള ആത്മവിശ്വസത്തില്‍ മറ്റ് പലരും. പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ മരണത്തിന് വരെ കാരണമാകും.
2014ലെ കണക്കു പ്രകാരം ഗള്‍ഫ് രാജ്യങ്ങളും ആഫ്രിക്കയും ഉള്‍പ്പെടുന്ന മിന (MENA -Middle East and North Africa) പ്രവിശ്യയില്‍ മാത്രം 3.7 കോടി പ്രമേഹ രോഗികളുണ്ട്. 2035ല്‍ ഇത് 6.8 കോടിയാകും.ഗള്‍ഫ് രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഡയബറ്റ്സ് ഫെഡറേഷന് (ഐ.ഡി.എഫ്) റിപ്പോര്‍ട്ട് പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ 80 ശതമാനത്തിലധികം ഗള്‍ഫ് വാസികളും പ്രമേഹത്തിന് ചികിത്സ തേടേണ്ടി വരും. ഖത്തറിലാണെങ്കില്‍ മൊത്തം ജനസംഖ്യയില്‍ 13.5 ശതമാനം ആളുകളും പ്രമേഹമുള്ളവരാണ്.
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുക. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉല്പാദനക്കുറവുകൊണ്ടോ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. നമ്മുടെ ഇന്നത്തെ ജീവിതശൈലിയില്‍വന്ന മാറ്റം ഒരു പരിധി വരെ പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ ഇത് ജീവിതശൈലീ രോഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ ചെറുക്കാം.
തീവ്രതയും പ്രത്യേകതകളും അനുസരിച്ച് പ്രമേഹം പലതരത്തിലുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനത്തിന്റെ ചുമതലയുള്ള പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ടൈപ് 1 പ്രമേഹത്തിന് കാരണമാകുന്നത്. ഇന്‍സുലിന്റെ അളവ് 20 -25 ശതമാനമായി കുറയുമ്പോള്‍ ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഈ പ്രമേഹത്തിന്റെ പ്രധാന ഇരകള്‍ കുട്ടികളും 20നു താഴെയുള്ള ചെറുപ്പക്കാരുമാണ്. ഇതിന് ഇന്‍സുലിന്‍ കുത്തിവെക്കേണ്ടി വരുന്നു. ഈ പ്രമേഹം പാരമ്പര്യമല്ല. രോഗലക്ഷണങ്ങള്‍ വളരെ പ്രകടമായിരിക്കും. മൂത്രം കൂടുതല്‍ പോവുക, അമിത ദാഹം, ക്ഷീണം, ശരീരം മെലിയുക എന്നിവയാണ് ലക്ഷണങ്ങള്‍.
ദിവസവും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ടൈപ് 2 പ്രമേഹം വരാതെ കാക്കും. ടൈപ് 2 പ്രമേഹം ബാധിച്ചവര്‍ ദിവസവും ഒരു കപ്പ് പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറക്കുന്നു. ദിവസവും കുറച്ച് ബദാം, അണ്ടിപ്പരിപ്പ് മുതലായവ കഴിക്കുന്നതും ഏറെ നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓട്സ് ഉത്തമം. ഓട്സില്‍ അടങ്ങിയ ബീറ്റാ ഗ്ലൂക്കന് എന്ന നാരുകള്‍ പ്രമേഹരോഗിക്ക് വളരെ പ്രയോജനകരം. നാരങ്ങ വര്‍ഗത്തില്‍പ്പെട്ട ഫലങ്ങള്‍ ടൈപ് 2 പ്രമേഹം ബാധിച്ചവര്‍ക്ക് നല്ലതാണ്. പ്രമേഹബാധിതരായവര്‍ക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. ഇതിനാല്‍ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഈ ഫലങ്ങള്‍ ഗുണം ചെ യ്യുമെന്ന് ഉറപ്പ്. പ്രമേഹസാധ്യത കുറക്കാന്‍ ദിവസവും ഒരു കപ്പ് ഗ്രീന്‍ടീ കുടിക്കാം.