കോവിഡ്, അനധികൃത ലാബ് അടച്ചുപൂട്ടി
സിന്ധുമോൾ. ആർ
കാസര്‍കോട് : തളങ്കരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന കോവിഡ് പരിശോധനാ ലാബ് അടച്ചുപൂട്ടി. ലാബിന് ലൈസന്‍സ് ഇല്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും കണ്ടെത്തി. കോഴിക്കോട്ടെ കോവിഡ് പരിശോധിക്കാന്‍ അനുമതിയുള്ള സ്വകാര്യലാബിലേക്ക് മറ്റൊരു സ്വകാര്യലാബിന്റെ പേരിലായിരുന്നു ഇവിടെനിന്നും സ്രവം അയച്ചിരുന്നത്.
തളങ്കര തെരുവത്തെ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ലാബിനെതിരെയാണ് പൊലീസ് കേസെടുത്തതും അടച്ചുപൂട്ടിയതും. ഇവിടെ ദിവസവും അന്‍പതിലധികം പേര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. യഥാര്‍ഥ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിന് നല്‍കേണ്ടിയിരുന്നത് 2,100 രൂപ. എന്നാല്‍ ഇല്ലെന്ന ഫലം മാത്രം ലഭിക്കേണ്ടവര്‍ നല്‍കേണ്ടത് 3,500 രൂപ. കോവിഡ് ഡേറ്റാ സെന്‍ററില്‍ വിവരം ലഭിക്കാന്‍ നിര്‍ബന്ധമായും വേണ്ട സാംപിള്‍ റഫറന്‍സ് ഫോം നമ്പരും പരിശോധനാ ഫലത്തിനൊപ്പം നല്‍കിയിട്ടില്ല എന്നതാണ്.
കോവിഡ് രോഗികളുടെ എണ്ണമെടുക്കുമ്പോള്‍ വലിയ തെറ്റ് ഇതുകൊണ്ട് ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ പരിശോധനയിലും പൊലീസ് നടത്തിയ അന്വേഷണത്തിലും ലാബുടമയായ മൊഗ്രാല്‍പുത്തൂരിലെ ഡോ. സഫ്വാനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. വിദേശത്തേക്ക് പോകാനായി കോവിഡ് ഇല്ലെന്ന രേഖ വേണ്ടവരാണ് ലാബിലെത്തിയവരില്‍ കൂടുതല്‍. കോഴിക്കോട്ടെ കോവിഡ് പരിശോധിക്കാന്‍ അനുമതിയുള്ള ലാബിലേക്ക് ഉപ്പളയിലെ മറ്റൊരു സ്വകാര്യ ലാബിന്റെ പേരിലായിരുന്നു സ്രവം അയച്ചിരുന്നത്.