സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു
സിന്ധുമോൾ. ആർ
കൊല്‍ക്കത്ത : ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. ഒക്ടോബര്‍ ആറിനാണ് കോവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട്, കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സൗമിത്ര ചാറ്റര്‍ജി, അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹിബ് ഫാല്‍ക്കേ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സാന്‍സാറിലൂടെയാണ് (1958) അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.
പിന്നീട് സൗമിത്ര ചാറ്റര്‍ജി സത്യജിത് റേയുടെ തന്നെ 15 സിനിമകളുടെ ഭാഗമായി. കൂടാതെ, മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി ലഭിച്ചിട്ടുള്ള വ്യക്തിയാണ് സൗമിത്ര ചാറ്റര്‍ജി.