ലക്‌നൗ : ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. പ്രതാപ്ഗറിലെ പ്രയാഗ്രാജ്–ലക്‌നൗ ഹൈവേയിൽ വച്ചായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കാർ നിർത്തിയിട്ട ട്രക്കിന്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണമാകാം അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. കാറിന്റെ പകുതിയോളം ഭാഗം ട്രക്കിനടിയിലായിരുന്നു. തുടർന്ന് മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. ഏഴും പതിനഞ്ചും വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കല്യാണത്തിൽ പങ്കെടുത്തതിനുശേഷം ഗ്രാമത്തിലേക്ക് വരുമ്പോഴാണ് അപകടം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.