സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി:ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന കോ വാക്‌സിന്‍ ട്രയല്‍ വിവാദത്തില്‍. ഓഗസ്റ്റില്‍ നടന്ന ആദ്യ ട്രയലില്‍ വാക്‌സീന്‍ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരന്‍ 2 ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടുകയും ചെയ്തു. ഇയാള്‍ക്കു നേരത്തേ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ യുവാവിന് രോഗം ബാധിച്ച വിവരം കമ്പനി പുറത്ത് വിട്ടില്ല. ഈ നടപടിയാണ് വിവാദത്തിലായത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണു കോവാക്‌സീന്‍ വികസിപ്പിച്ചത്.
പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താല്‍ക്കാലികമായി നിര്‍ത്തുകയും പരിശോധനയില്‍ വാക്‌സീനു പ്രശ്‌നമില്ലെന്നു വ്യക്തമായാല്‍ തുടരുകയും ചെയ്യുന്നതാണു നടപടി. മറ്റു കമ്പനികളൊക്കെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ട്രയല്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിക്കാന്‍ കമ്പനിയോ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനോ (സിഡിഎസ്സിഒ) തയാറായില്ല.
ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 16നു കോവാക്‌സീന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങിയിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി 26,000 പേരിലാണു മൂന്നാം ഘട്ട ട്രയല്‍. വാക്‌സീന്‍ ട്രയലില്‍ പങ്കെടുത്തയാള്‍ക്കു പാര്‍ശ്വഫലം ഉണ്ടായത് സിഡിഎസ്‌സിഒയെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക്. പ്രശ്‌നം വാക്‌സീന്റേതല്ലെന്നു കണ്ടെത്തി. ഏതു ട്രയലിലും ചില പാര്‍ശ്വഫലങ്ങളുണ്ടാകും. അതു ഗൗരവമാകുമ്പോഴാണ് പ്രശ്‌നം. ഇവിടെ വൊളന്റിയര്‍ സുരക്ഷിതനായിരുന്നു.