സിന്ധുമോൾ. ആർ
ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. ചെന്നൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.തമിഴ്നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിന്‍റെ പല ഭാഗങ്ങളിലും റെഡ് അലേര്‍ട്ടുണ്ട്.
‘നിവര്‍’ അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് പതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 24 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാട്ടിലാകെ 1200ലേറെ കേന്ദ്ര ദുരന്തപ്രതികരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈ കോര്‍പറേഷനില്‍ മാത്രം 129 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. 36 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഇന്ന് രാവിലെ എട്ടോടെ പുതുച്ചേരി തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം.