അധ്യയന വര്‍ഷം നീട്ടില്ല; ഒന്‍പതാം ക്ലാസിലും ഓള്‍ പാസിന് സാധ്യത
സിന്ധുമോൾ. ആർ
തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് മൂലം അനിശ്ചിതത്വത്തിലായ അധ്യയനവര്‍ഷം മാര്‍ച്ചില്‍ തന്നെ അവസാനിപ്പിച്ചേക്കും. ഇതുസംബന്ധിച്ച ആലോചനകള്‍ വിദ്യാഭ്യാസ വകുപ്പില്‍ പുരോഗമിക്കുന്നു. എട്ടാം ക്ലാസ് വരെയുള്ള ഓള്‍ പാസ് സംവിധാനം ഒമ്പതില്‍ കൂടി നടപ്പാക്കുന്നതിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പൊതുപരീക്ഷകളുള്ള 10, 12 ക്ലാസുകളിലെ അധ്യയനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. വിക്ടേഴ്‌സ് ചാനലിലൂടെ 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ കൂടുതലായി സംപ്രേഷണം ചെയ്യാന്‍ കൈറ്റ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനവും ഇതാണ്. അധ്യയനവര്‍ഷം ഉപേക്ഷിക്കാനുള്ള തീരുമാനം വേണ്ടെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്നത്.
നിലവിലെ ക്ലാസുകളില്‍ തന്നെ അടുത്ത കൊല്ലവും കുട്ടികളെ ഇരുത്തുന്നതാണ് സീറോ അക്കാദമിക് ഇയര്‍. എന്നാല്‍ അത്തരം ഒരു തീരുമാനം എടുത്താല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാവും എന്ന് വിലയിരുത്തിയിട്ടുണ്ട്. കോവിഡ് മൂലം സ്‌കൂള്‍ അടച്ചിട്ട ആദ്യ നാളുകളില്‍, അടുത്ത മധ്യവേനല്‍ അവധിക്കാലം കൂടി എടുത്ത് അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാം എന്നായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നേക്കുമെന്നതാണ് മാറ്റിലായോചനയ്ക്ക് ഇടയാക്കിയത്.