സിന്ധുമോൾ. ആർ
തൃശൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കോവിഡ് അതിജീവന സഹായങ്ങള്‍ നിലയ്ക്കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ റേഷന്‍ വിഹിതം ഈ മാസത്തോടെ അവസാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ വരെയാണ് കിറ്റ് നല്‍കുന്നത്. ഡിസംബര്‍ 10നകം ക്രിസ്മസ് കിറ്റ് അടക്കം നല്‍കാനാണ് പൊതുവിതരണ വകുപ്പ് തീരുമാനം. ഇതോടെ സംസ്ഥാന സഹായവും നിലയ്ക്കും. കോവിഡ് കാലത്ത് ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടിയ കുടുംബങ്ങള്‍ക്ക് മാസങ്ങളായി ഏറെ ആശ്വാസമായിരുന്നു റേഷന്‍ വസ്തുക്കളും ഭക്ഷ്യക്കിറ്റുകളും.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലും തുടര്‍ന്ന് ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ചു മാസങ്ങളിലുമാണ് കേന്ദ്ര റേഷന്‍ വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. ദേശീയ ഭക്ഷ്യോത്പാദനം റെക്കോഡിലെത്തിയ സാഹചര്യത്തില്‍ കരുതല്‍ ധാന്യത്തില്‍ നിന്നാണ് കോവിഡ് സൗജന്യ റേഷന്‍ അനുവദിച്ചത്. ആദ്യഘട്ടത്തില്‍ അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് അഞ്ച് കിലോ വീതം അരിയും കാര്‍ഡിന് ഒരു കിലോ കടലയുമാണ് നല്‍കിയത്. രണ്ടാംഘട്ടത്തില്‍ നവംബര്‍ വരെ കാര്‍ഡിന് അഞ്ചു കിലോ അരിയും ഒരു കിലോ കടലയും കേന്ദ്രം നല്കി.
കേരളത്തില്‍ 5.92 ലക്ഷം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 31.5 ലക്ഷം പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുമാണ് ഇത് ലഭിച്ചത്. സംസ്ഥാനത്തിന് പ്രതിമാസം 77,400 മെട്രിക് ടണ്‍ അരിയും 3743 മെട്രിക് ടണ്‍ കടലയുമാണ് പദ്ധതിയിലൂടെ ലഭിച്ചത്. വിഹിതം തുടര്‍ന്ന് ലഭിക്കാന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഹിതം കൂടാതെ ഏപ്രില്‍ മുതല്‍ സൗജന്യകിറ്റ് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും നല്കി. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആദ്യഘട്ടത്തില്‍ റേഷന്‍ അരിയും നല്കി. കൂടാതെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് നല്കി.
ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കൂടാതെ പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്കി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അരി ഇല്ലാത്തതിനാല്‍ ഇത്രയധികം അരി വിതരണം ചെയ്യാനായില്ല. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ വരെയാണ് കിറ്റ് വിതരണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ കിറ്റ് വിതരണം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്ന പ്രധാന നേട്ടമാണ്. അതുകൊണ്ടുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കിറ്റ് വിതരണം തുടരാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്നതിന് പിന്നാലെ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ മന്ത്രിസഭ തീരുമാനമുണ്ടാവും.