ലോകത്തിലെ ആദ്യ ഫ്‌ളോട്ടിങ് ആപ്പിൾ സ്റ്റോർ തുറന്നു
സിംഗപൂർ : ആപ്പിളിന്റെ സ്വപ്നപദ്ധതിയായ ആപ്പിള്‍ മരീന ബേ സാൻഡ്‌സ് ‘ഫ്ലോട്ടിങ് സ്റ്റോര്‍ ‘ യാഥാര്‍ഥ്യമാകുന്നു. തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നവർക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ മിക്ക സ്റ്റോറുകളും പ്രവർത്തിക്കുന്നത്. എന്നാൽ, സിംഗപ്പൂരിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സ്റ്റോർ ഉപഭോക്താക്കളെ മാത്രമല്ല സഞ്ചാരികളെയും അദ്ഭുതപ്പെടുത്തുന്നതാണ്.
കുത്തനെയുള്ള 10 ബാറുകളിൽ 114 ഗ്ലാസുകൾ ഒന്നൊന്നായി ചേർത്തുവെച്ചാണ് കുംഭഗോപുരം നിർമിച്ചിരിക്കുന്നത്. താഴികക്കുടത്തിന്റെ അഗ്രത്തിൽ ഒരു ഒക്കുലസ് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വഴി അകത്തേക്ക് പ്രകാശം നേരെ കടക്കുന്ന രീതിയിലാണ് നിര്‍മ്മാണം. റോമിലെ പന്തീയോൻ എന്ന ടെംപിളിൽ നിന്നാണ് ഒക്കുലസ് പ്രചോദനമായത് എന്നാണ് ആപ്പിൾ പറയുന്നത്. ഗ്ലാസിന്റെ ഇന്റീരിയർ ഇഷ്‌ടാനുസൃത ബഫിലുകൾ കൊണ്ട് നിരത്തിയിരിക്കുന്നു. ഓരോന്നും പകൽസമയത്തെ സൂര്യ കിരണങ്ങളെ പ്രതിരോധിക്കുന്നതിനും രാത്രിസമയത്തെ ലൈറ്റിങ് ഇഫക്റ്റ് നൽകുന്നതിനും പ്രത്യേകമായി രൂപപ്പെടുത്തിയിരിക്കുന്നു.23 ഭാഷകളിൽ സംസാരിക്കുന്ന 150 ഓളം ജീവനക്കാർ ആപ്പിൾ മറീന ബേ സാൻഡ്സിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യാൻ തയാറാണെന്നാണ് ആപ്പിൾ പറയുന്നത്.
സിംഗപ്പൂര്‍ നഗരത്തിന്റെ ഒത്തനടുവില്‍ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് വ്യൂ നല്‍കുന്നതാണ് ഈ പദ്ധതി. മൊത്തത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഒരു ഡോം സ്ട്രക്ച്ർ ആണിത്. ആപ്പിളിന്റെ സിംഗപൂരിലെ മൂന്നാമത്തെ റിട്ടെയില്‍ പ്രോജക്റ്റ് കൂടിയാണിത്. ഉപഭോക്താക്കളുടെ ആശയങ്ങളും അഭിനിവേശങ്ങളും പകർത്താൻ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയ സ്ഥലമാണിത് എന്നാണ് ആപ്പിള്‍ ഈ ഫ്ലോട്ടിങ് സ്റ്റോറിനെ കുറിച്ച് പറയുന്നത്.
40 വർഷം മുന്‍പാണ് ആപ്പിള്‍ സിംഗപൂരില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ ആപ്പിളിനു ഏറെ പ്രചാരമുള്ള രാജ്യമാണ് സിംഗപൂര്‍. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ആണ് ഈ സ്റ്റോറിലേക്ക് പ്രവേശനം..