അമ്മയെക്കാള്‍ 2 വയസിന് ഇളയ മകള്‍ ; ചരിത്രം തിരുത്തിക്കുറിച്ച ജനനം
സിന്ധുമോൾ. ആർ
അമ്മയെക്കാള്‍ 2 വയസിന് ഇളയ മകള്‍ ; ചരിത്രം തിരുത്തിക്കുറിച്ച ജനനം
ലോസ്‌ആഞ്ചലസ് : മോളി എവറെറ്റ് ഗിബ്സണ്‍ …. ഒരു മാസം പോലും പ്രായമായിട്ടില്ലെങ്കിലും ഇതിനകം തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു മൂന്ന് കിലോ ഭാരമുള്ള ഈ കുഞ്ഞ് മാലാഖ. ഒക്ടോബര്‍ 26നാണ് ടിന – ബെന്‍ ഗിബ്സണ്‍ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴിഞ്ഞ ഫെബ്രുവരി 10നാണ് ടിനയുടെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്. ഇങ്ങനെയാണ് കുഞ്ഞ് മോളിയുടെ ജനനം.
ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും ഒരു കുഞ്ഞ് പിറക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെന്നസീ പ്രിസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറി അധികൃതര്‍ പറയുന്നു. മറ്റൊരു ശ്രദ്ധേയകാര്യമെന്തെന്നാല്‍ ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെന്‍ ഗിബ്സണ്‍ ആണ്. ടിന – ബെന്‍ ഗിബ്സണ്‍ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ്.
2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബര്‍ മുതല്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വര്‍ഷം ശീതീകരിച്ച ഭ്രൂണാവസ്ഥയില്‍ നിന്നാണ് എമ്മ 2017ല്‍ ജനിച്ചത്. ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങള്‍ ആണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ചപ്പോള്‍ മോളിയ്ക്ക് 27 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോള്‍ 29 ആണ്. 1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്നാണ് ഇപ്പോള്‍ മോളി ജനിച്ചിരിക്കുന്നത്. അതായത് ഒരര്‍ത്ഥത്തില്‍, അമ്മയായ ടിനയെക്കാള്‍ വെറും 2 വയസിന് ഇളയതാണ് മോളി. !
വിവാഹം കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന – ബെന്‍ ഗിബ്സണ്‍ ദമ്ബതികള്‍ എംബ്രിയോ അഡോപ്റ്റേഷന്‍ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുകയായിരുന്നു. അജ്ഞാതരായ ദാതാക്കളില്‍ നിന്നുള്ള ഭ്രൂണം ദത്തെടുത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. തുടര്‍ന്നാണ് ദമ്പതികള്‍ക്ക് എമ്മയും മോളിയും ജനിച്ചത്.