തത്തമംഗലം• റോഡ് നന്നാക്കാനായി കൂട്ടിയിട്ട വീപ്പകളിൽ നിന്നു ടാർ ഒഴുകിപ്പരന്നു. അപകടമറിയാതെ അതിൽ കയറിക്കിടന്ന നായ്ക്കുട്ടികൾ ടാറിൽ കുടുങ്ങി. ഒടുവിൽ നാട്ടുകാർ ചേർന്നു മണ്ണെണ്ണ ഒഴിച്ചു ടാർ ഇളക്കി രക്ഷപ്പെടുത്തി. തത്തമംഗലം പെൻകോസ് മൈതാനത്ത് ഇറക്കിവച്ച അൻപതോളം ടാർ വീപ്പകളിൽ ചിലതു പൊട്ടി ടാർ പുറത്തേക്കൊഴുകിയിരുന്നു. ആരോ ഉപേക്ഷിച്ചു പോയ 7 നായ്ക്കുട്ടികൾ രാത്രിയുടെ തണുപ്പിൽ നിന്നു രക്ഷപ്പെടാൻ ടാറിനു മുകളിൽ കിടന്നു.
ഇന്നലെ രാവിലെ നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ട സമീപവാസികളായ യുവാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ടാറിൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നതിനാൽ ശ്രമം വിഫലമായി. അഗ്നിരക്ഷാസേനയെയും മൃഗസംരക്ഷണ വകുപ്പിനെയും ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. മണ്ണെണ്ണ ഒഴിച്ചു രക്ഷപ്പെടുത്താനുള്ള നിർദേശമാണ് അവർ നൽകിയത്. അതുപ്രകാരം നായ്ക്കുട്ടികളെ രക്ഷിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണെയാണു സംഭവം പലരും അറിഞ്ഞത്.
ഇന്നലെ രാത്രി എട്ടോടെ പുതുനഗരം സ്വദേശിയായ ഡോ. അഷറഫ് സ്ഥലത്തെത്തി. മുഖമടക്കമുള്ള ശരീരത്തിന്റെ പലഭാഗത്തും ടാർ ഒട്ടി കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നായ്ക്കുട്ടികൾ. സമീപവാസികളായ യുവാക്കളുടെ സഹായത്തോടെ വീണ്ടും മണ്ണെണ്ണ കൊണ്ടുവന്നു മണിക്കൂറുകളോളം പണിപ്പെട്ടു ടാർ കളഞ്ഞു മരുന്നുകൾ നൽകി. സമീപവാസികളായ എം.മുഹമ്മദ് ആകിസ്, വി.അർഫാത്ത്, വി.അർഷാത്ത് എന്നിവരാണു ഡോക്ടറെ സഹായിച്ചത്.