ഏഴുവയസുകാരി ചിക്കൻ ഓർഡർ ചെയ്തപ്പോൾ നഷ്ടമായത് 25,000 രൂപ
ശ്രീജ.എസ്
ഫിലിപ്പെന്‍സ് : ഫിലിപ്പെന്‍സിലെ സിബു നഗരത്തില്‍ ഏഴുവയസ്സുകാരിയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മൂലം ഞെട്ടിത്തരിച്ചിരിക്കുകയാണ് അവളുടെ അമ്മ. ഏഴുവയസുകാരി അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് ചിക്കന്‍ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയും ഓര്‍ഡര്‍ ചെയ്തത് 42 തവണയാണ്. അതും മിനിട്ടുകളുടെ വ്യത്യാസത്തില്‍. കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് കമ്പനിക്കാരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്മയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ പോവുകയും ചെയ്തു.
മാതാപിതാക്കള്‍ ജോലിക്കുപോകുന്നതിനാല്‍ ഏഴുവയസുകാരിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫോണ്‍ വീട്ടില്‍വ വച്ചിട്ടായിരുന്നു അമ്മ ജോലിക്കുപോയിരുന്നത്. അങ്ങനെയിരുന്നപ്പോള്‍ ചിക്കന്‍ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയും കഴിക്കണമെന്ന് ഏഴുവയസുകാരിക്ക് ഒരു മോഹം . നേരത്തേ അമ്മ ഫോണിലെ അപ്പ് ഉപയോഗിച്ച് ആഹാരം ഓര്‍ഡര്‍ചെയ്യുന്നത് കണ്ടിട്ടുളള കുട്ടി അമ്മയുടെ ഫോണെടുത്ത് ഓര്‍ഡര്‍ ചെയ്തു.
ഇന്റര്‍നെറ്റിന് സ്പീഡ് കുറവായിരുന്നതിനാല്‍ ഓര്‍ഡര്‍ ചെയ്തത് ശരിയായില്ലെന്ന് കരുതി വീണ്ടും വീണ്ടും ചെയ്തു. ഇങ്ങനെ 42 തവണയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ 42 ഓര്‍ഡറുകളും ഫുഡ് ഡെലിവറി കമ്ബനിക്ക് ലഭിച്ചു. അതോടെ അവരെല്ലാവരും ചിക്കന്‍ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീടിനുമുന്നിലെ ഇടുങ്ങിയ തെരുവ് ഫുഡ് ഡെലിവറി ബോയിസിന്റെ ബൈക്കുകള്‍ കൊണ്ട് നിറഞ്ഞു.ഇതുകണ്ട് അന്തം വിട്ട നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. 42 ഓര്‍ഡറുകള്‍ നല്‍കിയതിലൂടെ പെണ്‍കുട്ടിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 25000 രൂപയാണ് നഷ്ടമായത്.