സിന്ധുമോൾ. ആർ
ലണ്ടന്‍ : ലോകം ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയിലാണ്. വാക്‌സീന്‍ ഗവേഷണം വര്‍ഷങ്ങളെടുക്കുമെന്നതു പോലെ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിക്കും സാധാരണ കാത്തിരിപ്പ് ഏറെയാണ്. 12-18 വര്‍ഷം വരെയെടുക്കുന്ന ഗവേഷണം 10 മാസം കൊണ്ടു പരീക്ഷണം പൂര്‍ത്തിയാക്കി ഫലം ആദ്യം പുറത്തുവിട്ട കമ്പനിയാണ് ഫൈസര്‍.50% ട്രയല്‍ റിപ്പോര്‍ട്ടും അപേക്ഷയും നല്‍കി 23 ദിവസത്തിനുള്ളിലാണ് ഫൈസര്‍ വാക്‌സീന് ബ്രിട്ടന്‍ അംഗീകാരം നല്‍കിയത്.
വാക്‌സീന്‍ സുരക്ഷിതമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വാക്‌സീന്‍ സ്വീകരിക്കുന്നതു ടെലിവിഷനിലൂടെ കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലപ്രാപ്തിയുണ്ടെങ്കില്‍ തന്നെ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് ഇന്ത്യ അടക്കം പ്രഖ്യാപിച്ചിരിക്കെയാണ് ഫൈസര്‍ 95% ഫലം അവകാശപ്പെട്ടത്. മുതിര്‍ന്നവരടക്കം എല്ലാവര്‍ക്കും ഫലപ്രദം. ഗുരുതരമായ വിപരീത ഫലമില്ല, നേരിയ പ്രശ്‌നങ്ങളുണ്ടാകുന്നത് ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല.ഡ്രൈ ഐസ് (ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതകം, -80 ഡിഗ്രി സെല്‍ഷ്യസ് താപനില) നിറച്ച പ്രത്യേക ബോക്‌സുകളില്‍ 5000 വീതം വാക്‌സീന്‍ ഡോസുകളായാണ് എത്തിക്കുക. മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണമെന്നതിനാല്‍ ആശുപത്രിയിലായിരിക്കും സൂക്ഷിക്കുക.ഡ്രൈ ഐസ് ബോക്‌സുകളായതിനാല്‍ 5 ദിവസം വരെ സാധാരണ റഫ്രിജറേറ്റര്‍ തണുപ്പില്‍ (2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ്) കേടുകൂടാതെ ഇരിക്കും.
ഓരോ 5 ദിവസം കൂടുമ്പോഴും ഡ്രൈ ഐസ് വീണ്ടും നിറച്ച് 30 ദിവസം വരെ സൂക്ഷിക്കാമെന്നും ഫൈസര്‍ വ്യക്തമാക്കുന്നു.അതേസമയം, തല്‍ക്കാലം ഫൈസര്‍ വാക്‌സീനിലേയ്ക്ക് ഇന്ത്യ ഉറ്റുനോക്കുന്നില്ലെങ്കിലും വ്യാപക ഉപയോഗത്തിന് വാക്‌സീന്‍ അംഗീകരിച്ച ബ്രിട്ടന്റെ നിലപാട് ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ഓക്‌സ്ഫഡ് വാക്‌സീന്‍ ഇന്ത്യയില്‍ 2 ഡോസിന് 1000 രൂപയ്ക്കു താഴെ ലഭിക്കുമെന്നു പ്രതീക്ഷിക്കുമ്പോള്‍, ഫൈസറിന് 2800 രൂപ വരെയാകാം. ഓക്‌സ്ഫഡ് വാക്‌സീന് റഫ്രിജറേറ്ററിലെ തണുപ്പു മതി.’വാക്‌സീന്‍ മൂലം ലഭിക്കുന്ന പ്രതിരോധശക്തി ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കും.