സിന്ധുമോൾ. ആർ
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം. ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം, എം. ശിവങ്കറിനെതിരേ തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസിനോട് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സാമ്പത്തിക കുറ്റകൃത്യകേസുകള്‍ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശം. വിധി പറയുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ അസുഖം അഭിനയിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അന്വേഷണസംഘം കോടതിയില്‍ ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തു. ഇതിനിടെയാണ് മൊഴികള്‍ മാത്രം പോരാ, തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. തെളിവുകള്‍ ഹാജരാക്കാമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.