സിന്ധുമോൾ. ആർ
ചെന്നൈ; തമിഴ്നാട്ടില്‍ ബുറേവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും 19 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. തഞ്ചാവൂരില്‍ മഴയില്‍ വീടുകള്‍ തകര്‍ന്ന് മൂന്നു മരണം. ആര്‍.കുപ്പുസ്വാമി (70), ഭാര്യ യശോദ (65), ശാരദാമ്പാള്‍ (83) എന്നിവരാണു മരിച്ചത്. തഞ്ചാവൂരില്‍ അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. കൂടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു.
കടലൂര്‍ അടക്കം തെക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലക്ഷക്കണക്കിന് വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു. നൂറോളം കുടിലുകളും 10ഓളം കോണ്‍ക്രീറ്റ് വീടുകളും പൂര്‍ണമായി തകര്‍ന്നു. 2135ല്‍ അധികം വീടുകള്‍ക്ക് ഭാഗികമായി തകരാര്‍ സംഭവിച്ചു. 200ലധികം വളര്‍ത്തുമൃഗങ്ങള്‍ ചത്തതായാണ് വിവരം. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 35 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെയുമാണ്