IndiaLatest

‘ഭക്ഷണത്തിൽ തൊട്ടു’; ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

“Manju”

ഭോപ്പാൽ: മേൽജാതിക്കാരുടെ വിരുന്നിനിടെ ഭക്ഷണത്തിൽ തൊട്ടുവെന്നാരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ചു കൊന്നതായി റിപ്പോർട്ട്. മധ്യപ്രദേശ് ഛത്തര്‍പുരിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടുകൂടായ്മ എന്ന സാമൂഹിക തിന്മ സമൂഹത്തിന്‍റെ പലഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്‍റെ തെളിവായാണ് ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നത്.
ദേവ് രാജ് അനുരാഗി എന്ന ഇരുപത്തിയഞ്ചുകാരനായ ദളിത് യുവാവിനാണ് ജാതി വിവേചനത്തിന്‍റെ പേരിലുള്ള അതിക്രമത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ ഭൂര സോണി, സന്തോഷ് പാൽ എന്നീ രണ്ട് പേർക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഭോപ്പാലിൽ നിന്നും 450 കിലോമീറ്റർ അകലെ യുപി അതിർത്തിയോട് ചേർന്നു കിടക്കുന്ന കിഷൻപുർ എന്ന ഗ്രാമത്തിൽ ഒരു വിരുന്ന് നടന്നിരുന്നു. വിരുന്നിന് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ക്കയാണ് ദേവ് രാജിനെ വിളിച്ചു വരുത്തിയത്.
എന്നാൽ ഇതിനിടെ യുവാവ് ഭക്ഷണമെടുത്ത് കഴിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദളിത് യുവാവ് ഇത്തരത്തിൽ ചെയ്തത് ഇഷ്ടപ്പെടാതെ ഭൂരയും സന്തോഷും ചേർന്ന് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പുകളും മറ്റും ഉപയോഗിച്ചുള്ള മർദനത്തിൽ ദേവ് രാജ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഗൗരിഹർ എസ്എച്ച്ഒ ജസ്വന്ത് സിംഗ് രാജ്പുത് അറിയിച്ചത്.
സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വൈകാതെ തന്നെ രണ്ടു പേരും പിടിയിലാകുമെന്നും ഛത്തര്‍പുർ എസ് പി സച്ചിൻ ശർമ്മ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും കർഷകരാണ്. ഇതിൽ ഭൂര സോണി നേരത്തെ തന്നെ ക്രിമിനൽ റെക്കോഡ് ഉള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button