സിന്ധുമോൾ. ആർ
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനു ജയിലില്‍ ഭീഷണിയെന്ന ആരോപണം തള്ളി റിപ്പോര്‍ട്ട്. ദക്ഷിണമേഖലാ ജയില്‍ ഡിഐജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ കഴന്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നു സ്വപ്ന പറഞ്ഞെന്നും അഭിഭാഷകന് നല്കിയ രേഖയില്‍ ഒപ്പിടുക മാത്രമാണു ചെയ്തതെന്നാണ് അവര്‍ വാദിക്കുന്നതെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്. ജയില്‍മേധാവി ഋഷിരാജ് സിംഗിനാണ് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയകുമാര്‍ റിപ്പോര്‍ട്ട് കൈമാറിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.