സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരതയെ എതിര്‍ക്കാന്‍ ഇന്ത്യയുമായി കൈകോര്‍ത്ത് ഉസ്ബകിസ്താന്‍. രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷ ബുദ്ധിമുട്ടുകള്‍ക്കെതിരെ ഒരുമിച്ച് പോരാടാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉസ്ബകിസ്താന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയെവുമായി നടന്ന വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി ഇന്ത്യയും ഉസ്ബകിസ്താനും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഭീകരതയും വികസനവും ഇരു രാജ്യങ്ങളിലും ഒരേ രീതിയിലാണ് വര്‍ദ്ധിച്ചുവരുന്നത്. അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി നടക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ക്കെതിരെയും ഇരു രാജ്യങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചു.
തീവ്രവാദവും മൗലികവാദവും ആഗോളപ്രശ്‌നമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ ദേശസുരക്ഷ മുന്നില്‍ക്കണ്ട് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണെമന്ന് പ്രധാനമന്ത്രി അറിയിച്ചു. 2018, 2019 വര്‍ഷങ്ങളില്‍ ഉസ്ബകിസ്താന്‍ പ്രസിഡന്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ദൃഢത നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് ഉസ്ബകിസ്താന്‍ സന്ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല.