ഡൽഹി: കാലിതീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രദാസ് യാദവിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതി മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സമയം നല്‍കണമെന്ന ലാലുവിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്.
ലാലുപ്രസാദ് യാദവിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബല്‍ ഹാജരായി. വിവിധ കേസുകളിലായി ലാലു 42 മാസമായി വിചാരണ തടവില്‍ കഴിയുകയാണെന്നും അനാരോഗ്യം അലട്ടുന്നതിനാല്‍ ജാമ്യം നല്‍കണമെന്നും കബില്‍ സിബല്‍ വാദിച്ചു. അത് വിസമതിച്ച കോടതി, കീഴ്ക്കോടതിയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ആറ് ആഴ്ചത്തെ സാവകാശം പ്രതിഭാഗത്തിന് നല്‍കി.
ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. കാലിത്തീറ്റ കുംഭക്കോണ കേസില്‍ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ലാലുവിന് ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നും കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സി.ബി.ഐ വ്യക്തമാക്കി.
മൂന്ന് കോടി രൂപയുടെ ധുംക്ക ട്രഷറി തട്ടിപ്പ് കേസിലും ലാലു പ്രസാദ് അന്വേഷണം നേരിടുകയാണെന്നും സി.ബി.ഐ കോടതിയില്‍ അറിയിച്ചു.