സിന്ധുമോൾ. ആർ
ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ഡി.ഐ.ജി രാജിവെച്ചു. ജയില്‍ വകുപ്പ് ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിങ്ങാണ് രാജിവെച്ചത്.
ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് താനും ഒരു കര്‍ഷകനായിരുന്നുവെന്ന് ലക്ഷ്മീന്ദര്‍ സിങ് രാജിക്കത്തില്‍ പറഞ്ഞു. തന്റെ പിതാവും കര്‍ഷകനായിരുന്നു. അദ്ദേഹം വയലില്‍ അധ്വാനിച്ചാണ് എന്നെ പഠിപ്പിച്ചത്. ഇന്ന് എനിക്കുള്ള നേട്ടങ്ങളെല്ലാം ഒരു കര്‍ഷകനായ പിതാവിന്റെ അധ്വാനഫലമാണ്. കര്‍ഷകരോട് ഞാന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നു – 56കാരനായ ലക്ഷ്മീന്ദര്‍ സിങ് കത്തില്‍ പറഞ്ഞു.
1989ലാണ് ലക്ഷ്മീന്ദര്‍ സിങ് സര്‍വിസില്‍ പ്രവേശിച്ചത്. തന്റെ മാതാവാണ് ഗ്രാമത്തിലെ കൃഷികാര്യങ്ങളുടെ മേല്‍നോട്ടം നടത്തുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ എനിക്ക് അവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയുന്നില്ല. രാജിവെച്ച് പ്രക്ഷോഭത്തിനൊപ്പം അണിചേരാന്‍ അമ്മയും പിന്തുണച്ചു. താന്‍ ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും ലക്ഷ്മീന്ദര്‍ സിങ് പറഞ്ഞു.