IndiaLatest

കൊറോണ വാക്‌സിന്‍ വിതരണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സര്‍ക്കാരിന്റെ 20 മന്ത്രാലയങ്ങള്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ മാര്‍ഗ്ഗരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

ആധാര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസെന്‍സ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിലെ പാസ് ബുക്ക്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് വാക്‌സിന്‍ കുത്തിവെപ്പിനായി ഹാജരാക്കണം. ഇവ ഇല്ലെങ്കില്‍ പെന്‍ഷന്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ കാര്‍ഡ്, ദേശിയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവയില്‍ ഒന്ന് ഹാജരാക്കിയാലും മതിയാകും.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡിന് എതിരായ മുന്നണി പോരാളികള്‍, അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ആണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്ക് പുറമെ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. അമ്പത് വയസ്സിന് മുകളില്‍ ഉള്ളവരെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. എം പിമാര്‍, എംഎല്‍ എമാര്‍ തുടങ്ങിയവര്‍ ജനപ്രതിനിധികള്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിക്കും.

ലഭ്യത കുറവായതിനാല്‍ വാക്‌സിന്റെ ചെറിയ മോഷണം പോലും തടയാന്‍ ഉള്ള കര്‍ശന നടപടി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോഷണം നടന്നു എന്ന പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, പോലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.

Related Articles

Back to top button